റഷ്യയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽ ഇടനാഴി ആശയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്. മോസ്കോയിൽ നിന്ന് കസാഖ്സ്ഥാൻ, തുർക്ക്മെനിസ്ഥാൻ വഴി ഇറാനിലെത്തി, തുടർന്ന് സമുദ്ര മാർഗമോ ഭാവിയിലെ റെയിൽ വിപുലീകരണത്തിലൂടെയോ ഇന്ത്യയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴിയായ INSTCയുടെ മാതൃകയിലാണ് പദ്ധതി പരിഗണിക്കുന്നത്.നിലവിൽ ഇത് പ്രധാനമായും ചരക്കുനീക്കത്തിനും വ്യാപാര ബന്ധങ്ങൾക്കുമുള്ള മൾട്ടി-മോഡൽ ഇടനാഴിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ യാത്രക്കാർക്കായുള്ള നേരിട്ടുള്ള ട്രെയിൻ സർവീസുകളോ ടിക്കറ്റിംഗ് സംവിധാനങ്ങളോ നിലവിൽ പദ്ധതിയുടെ ഭാഗമല്ല. വിവിധ രാജ്യങ്ങളിലെ വിസാ നടപടികൾ, റെയിൽവേ ഗേജുകളിലെ വ്യത്യാസം, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയവ നേരിട്ടുള്ള പാസഞ്ചർ സർവീസിന് വെല്ലുവിളിയാണ്.ഭാവിയിൽ ഇടനാഴി പൂർണമായി വികസിച്ചാൽ യൂറേഷ്യയിലൂടെ ദീർഘദൂര യാത്രയ്ക്കും സിൽക്ക് റോഡ് നഗരങ്ങൾ സന്ദർശിക്കുന്നതിനും പുതിയ സാധ്യതകൾ തുറന്നേക്കാം. എന്നാൽ യാത്രക്കാർക്ക് നേരിട്ട് ട്രെയിനിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലെത്താനുള്ള സൗകര്യം യാഥാർഥ്യമാകാൻ ഇനിയും ഏറെ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.



