തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണത്തിന് പൊലീസ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരനെയും പ്രായമായ മുത്തശ്ശിയേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊന്നത് സാമ്പത്തിക കാരണങ്ങൾകൊണ്ട് മാത്രമെന്ന് പൊലീസ് കരുതുന്നില്ല. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനകം കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മൂന്ന് സ്റ്റേഷൻ പരിധികളിലായി നടന്ന കൊലപാതകങ്ങൾ വ്യത്യസ്ത സംഘങ്ങളായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികള് പൂർത്തിയായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതി അഫാൻ്റെ സഹോദരന് അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. തുടർച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായിട്ടാണ് പ്രഥമിക നിഗമനം. തലയുടെ ഒരു വശത്ത് ടി മോഡലിലാണ് മുറിവ്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. അഫാൻ്റെ പെണ് സുഹൃത്ത് ഫർസാനയുടെ നെറ്റിയിലാണ് മുറിവുള്ളത്. ഈ മുറിലും ഏറെ ആഴത്തിലാണ്. അഫാൻ്റെ മുത്തശ്ശി സൽമാബീവിയുടെ തലയുടെ പിൻഭാഗത്ത് മാരകമായ പരിക്കുണ്ട്. കമ്മലുകൾ മൃതദേഹത്തിലുണ്ട്. പ്രതി അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫിന്റെ വീട്ടില് മൽപ്പിടുത്തത്തിൻ്റെ ലക്ഷണങ്ങളുണ്ട്. അലമാര തുറന്ന നിലയിലാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അരുൺ മാധ്യമങ്ങളോട് പറഞ്ഞു. ശരീരത്തിൽ നിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടല്ല.പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, ചികിത്സയോട് അഫാൻ സഹകരിക്കുന്നില്ല. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര് പറയുന്നത്.
അഫാനുമായുള്ള ഫർസാനയുടെ സൗഹൃദം അച്ഛൻ സുനിലിന് അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ സുഹൃത്തുക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിൽക്കുമ്പോഴാണ് മകൾ വീട്ടിൽ നിന്ന് പോയിട്ട് തിരികെ വന്നില്ലെന്ന് വിവരം സുനിൽ അറിയുന്നത്. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വൈകിട്ട് മൂന്നരയോടു കൂടി ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. അച്ഛൻ സുനിലിന്റെ സ്ഥലം ചിറയിൻകീഴ് ആണ്. അമ്മ ഷീജയുടെ സ്വദേശം വെഞ്ഞാറമൂടാണ്. വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ് സുനിൽ. ആറുവർഷം മുമ്പാണ് കുടുംബം ഇവിടെ താമസം തുടങ്ങിയത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എംഎസ്സി വിദ്യാർത്ഥിനിയാണ് മരിച്ച ഫർസാന. ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മുക്കുന്നൂരിലെ വീട്ടിലെത്തിക്കും. കബറടക്കം ചിറയിൻകീഴ് കാട്ടുമുറാക്കൽ പള്ളി കബർസ്ഥാനിൽ നടക്കും.
ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ആക്രമിച്ചു. 1.15 മുത്തശ്ശി സൽമ ബീവിയെ ആക്രമിച്ചു. ഇവരിൽ നിന്നും സ്വർണ്ണം കവർന്നു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കിയെന്ന് സംശയിച്ച് അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു. അവിടെ വെച്ച് ലത്തീഫിന്റെ ഭാര്യ ഷാഹിദയെയും ആക്രമിച്ചു. തലക്ക് പിന്നിൽ അടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹം. ചുറ്റിക കൊണ്ട് തലക്ക് പിറകിൽ അടിച്ചാണ് രണ്ട് പേരെയും കൊലപ്പെടുത്തിയത്. 4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊന്നു. അനുജൻ പരീക്ഷ കഴിഞ്ഞെത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തിൽ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നു.



