ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ ത്രിഭാഷാ നയം നടപ്പാക്കുന്നതിലെ പ്രായോഗിക വശങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. ആറാം ക്ലാസ് വിദ്യാർഥികൾക്ക് പുതിയ ഭാഷാ ക്രമീകരണം നടപ്പാക്കുന്നതിന് ഒരു വർഷത്തെ ഇളവ് നൽകുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.നിലവിൽ തിരഞ്ഞെടുത്ത ഭാഷകൾ പഠിച്ചുവരുന്ന വിദ്യാർഥികളെ പെട്ടെന്ന് പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിന് പകരം ആവശ്യമായ ആശ്വാസം നൽകണമെന്നാണ് കോടതിയുടെ നിർദേശം. അടുത്ത ബാച്ച് മുതൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് ത്രിഭാഷാ ക്രമീകരണം നടപ്പാക്കുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഭാഷകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് മതിയായ സമയം നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.ത്രിഭാഷാ നയത്തിൽ ഇംഗ്ലീഷിനെ ‘വിദേശഭാഷ’യായി വിശേഷിപ്പിച്ചതിനെയും കോടതി ചോദ്യം ചെയ്തു. ഇന്ത്യയിലെ സാമൂഹികവും ചരിത്രപരവുമായ സാഹചര്യങ്ങളിൽ വേരുകളുള്ളതും നിരവധി സംസ്ഥാനങ്ങളിൽ ഔദ്യോഗിക ഭാഷയുമായ ഇംഗ്ലീഷിനെ എങ്ങനെയാണ് വിദേശഭാഷയെന്നോ തദ്ദേശീയമല്ലാത്ത ഭാഷയെന്നോ വിശേഷിപ്പിക്കാനാകുകയെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചോദിച്ചു.രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും സംസ്ഥാന ബോർഡുകൾക്ക് കീഴിലാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പുതിയ ഭാഷകൾ പഠിപ്പിക്കുന്നതിന് ആവശ്യമായ യോഗ്യതയുള്ള അധ്യാപകരും പഠനോപകരണങ്ങളും എത്ര സ്കൂളുകളിൽ ലഭ്യമാണെന്ന് കണക്കുകൾ സമർപ്പിക്കണമെന്നും സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടു.വർഷങ്ങളായി പഠിച്ചുകൊണ്ടിരുന്ന ഭാഷകൾ പെട്ടെന്ന് ഉപേക്ഷിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുകയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. ആവശ്യമായ പാഠപുസ്തകങ്ങളും അധ്യാപകരും ലഭ്യമല്ലാത്തത് ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



