തിരുവനന്തപുരം:. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതത്തിനേക്കാൾ കൂടുതൽ തുക നൽകിയെന്നാണ് കേന്ദ്രം പറയുന്നത്. ബജറ്റില്‍ വകയിരുത്തിയത് 913.24 കോടിയാണ്. ഈ വര്‍ഷം നല്‍കിയത് 938.80 കോടിയും. ഇത് കൂടാതെ അധിക ഗ്രാന്‍റായി നല്‍കിയത് 120 കോടി. ഈ വർഷം ആശമാർക്ക് വേതനം നൽകാൻ ആവശ്യമായ തുക കേരളത്തിനുണ്ട്. കോ ബ്രാൻഡിംഗ് അടക്കം എൻഎച്ച്എം മാനദണ്ഡം കഴിഞ്ഞ സാമ്പത്തിക വർഷം കേരളം പാലിച്ചില്ല. മാനദണ്ഡം പാലിക്കാത്തത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുക ലാപ്സായി. കഴിഞ്ഞ വര്‍ഷം ആകെ നല്‍കിയത് 190 കോടി, ബാക്കി ലാപ്സായി. മാനദണ്ഡം പാലിക്കാതെ വീഴ്ച വരുത്തി നഷ്ടമാക്കിയ പഴയ തുകയുടെ പേരിൽ കേന്ദ്രത്തെ പഴിക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.എന്നാൽ കേരളം പറയുന്നത് ഇങ്ങനെയാണ്. 2023-24 ല്‍ എൻഎച്ച്എം വിഹിതത്തിൽ കിട്ടാനുള്ളത് 636.88 കോടിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കിട്ടേണ്ടിയിരുന്നത് 826.02 കോടിയാണ്. ആകെ കിട്ടിയത് 189.15 കോടിയും. ഇനി കിട്ടാനുള്ളത് 636.88 കോടിയാണെന്നും പണം നല്‍കാത്തത് കോ ബ്രാന്‍ഡിങ് നിബന്ധനകളുടെ പേരിലാണ്. നിബന്ധനകൾ പൂർത്തിയാക്കിയിട്ടും പണം നൽകിയില്ലെന്നും കേരളം പറയുന്നു.



