പാനൂർ: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്താനുള്ള അന്വേഷണം ചൊക്ലി പൊലീസ് ഊർജിതമാക്കി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശേരി എ.എസ്.പി ഡോ. നന്ദു ഗോപന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം.
‘ഞാൻ കാശിക്ക് പോകുന്നു, ഇനി ഉള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് ശിവസൂര്യ എഴുതിവെച്ച കത്തിൽ പറയുന്നത്. മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടർന്നാണ് വിദ്യാർഥി വീട് വിട്ടതെന്നാണ് വിവരം. മകൻ പുറത്തിറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പിതാവ് ജിഗീഷ് പറഞ്ഞു. അഞ്ച് ദിവസമായി ശിവസൂര്യയെ കാണാതായിട്ട്.
വിദ്യാർഥിയുമായി രൂപസാദൃശ്യമുള്ള ഒരാളെക്കുറിച്ച് പാലക്കാട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.
അതേസമയം, ശിവസൂര്യയെ അടിയന്തരമായി കണ്ടെത്തുന്നതിനായി കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തണമെന്ന് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ യോഗം ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.ടി.എ പ്രസിഡന്റ് എൻ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു യോഗം.



