പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ദിമാഗി നക്സൽ’ എന്ന വിശേഷണം ഉപയോഗിച്ച് പുതിയ വെല്ലുവിളിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ആയുധമെടുത്ത നക്സലിസത്തെ നേരിടുന്നതിൽ രാജ്യം വലിയ മുന്നേറ്റം കൈവരിച്ചെങ്കിലും, നക്സൽ ചിന്താഗതിയുള്ളവർ അധികാര ഇടനാഴികളിലും നയരൂപീകരണ മേഖലയിലും സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് മോദിയുടെ ആരോപണം. ഇവർ സമൂഹത്തിൽ അശാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.2014ൽ അധികാരത്തിലെത്തിയപ്പോൾ രാജ്യത്തെ നക്സൽ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തതായും, മാവോയിസ്റ്റ് അക്രമം ഇപ്പോൾ അവസാനഘട്ടത്തിലെത്തിയതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. നക്സലിസം കാരണം വികസനം എത്താത്തതായി കരുതപ്പെട്ടിരുന്ന നിരവധി വിദൂര മേഖലകളിൽ ഇന്ന് വികസനം സാധ്യമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജനങ്ങളെ സംരക്ഷിക്കുന്നതിനിടെ 3,500ലേറെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കളെ വികസിത ഇന്ത്യയുടെ ലക്ഷ്യവുമായി ചേർത്തുനിർത്താൻ ‘ദിമാഗി നക്സലുകളെ’ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



