കൊല്ലം അമ്പനാട് എസ്റ്റേറ്റിന് സമീപം പ്രസവിച്ച കാട്ടാനയ്ക്കും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനും ആനക്കൂട്ടം മുഴുവൻ കാവലായി നിന്നത് കൗതുകക്കാഴ്ചയായി. കുടമുട്ടി വെള്ളച്ചാട്ടത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണം നടത്തി. അമ്മയാനയെയും കുഞ്ഞിനെയും മറ്റ് ആനകൾ സംരക്ഷിക്കുന്നതായി കണ്ടെത്തിയതോടെ ഇവരെ ശല്യപ്പെടുത്താതെ കാത്തുനിൽക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം ആനക്കൂട്ടം സുരക്ഷിതമായി വനത്തിലേക്ക് മടങ്ങി. കുഞ്ഞാനയെ തൊട്ടും തലോടിയും കളിപ്പിച്ചുമാണ് മറ്റ് ആനകൾ കാടുകയറിയത്. കാട്ടാനകൾ ജനവാസമേഖലയിൽ ഭീഷണിയാകുന്ന സാഹചര്യത്തിലും ആനക്കൂട്ടത്തിന്റെ പരസ്പര സ്നേഹവും കരുതലും നിറഞ്ഞ ഈ കാഴ്ച നാട്ടുകാർക്ക് വേറിട്ട അനുഭവമായി.



