തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ മുൻമന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. നിലവിലെ കോർപറേഷൻ കെട്ടിടത്തിന് യാതൊരു അസൗകര്യവുമില്ലെന്നും ചരിത്രവും പൈതൃകവും നിറഞ്ഞ ഈ കെട്ടിടം പൊളിക്കുന്നത് അങ്ങേയറ്റം തെറ്റായ തീരുമാനമാണെന്നും അദ്ദേഹം വിമർശിച്ചു. പട്ടം താണുപിള്ള തറക്കല്ലിട്ടും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉദ്ഘാടനം ചെയ്തതുമായ ഈ കെട്ടിടം നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും, അത് പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.പുതിയ കെട്ടിട നിർമാണത്തിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചോ ചെലവുകളെക്കുറിച്ചോ വ്യക്തമായ ആലോചന നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ കെട്ടിടത്തിന്റെ ഒരു കല്ലുപോലും മാറ്റാൻ ജനങ്ങൾ അനുവദിക്കില്ലെന്നും, മുൻ മേയർമാരുടെ ചിത്രങ്ങളും കോർപറേഷന്റെ ചരിത്രസ്മാരകങ്ങളും ഉൾക്കൊള്ളുന്ന ഈ മന്ദിരം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയിൽ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത ഭരണസമിതി, അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. 300 കോടി രൂപ ചെലവഴിച്ച് പുതിയ കോർപറേഷൻ മന്ദിരം നിർമ്മിക്കുന്നതിനുപകരം തെരുവുനായ ശല്യം നിയന്ത്രിക്കൽ, തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കൽ, വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, സാമൂഹിക സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യൽ തുടങ്ങിയ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പദ്ധതികൾ കൗൺസിലിൽ വേഗത്തിൽ പാസാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കാൻ കരാറുകാർ മുന്നോട്ട് വരുന്നില്ലെന്നും ശിവൻകുട്ടി വിമർശിച്ചു. കാപ്പ കേസ് പ്രതിയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കാരണം കോർപറേഷന്റെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളോട് ഭരണസമിതി കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും ഈ വിഷയങ്ങളിൽ ബിജെപി നേതൃത്വം മറുപടി പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.



