രണ്ടാം ഘട്ട ഭൂപരിഷ്കരണത്തിലൂടെ കാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ‘കേരള’ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിക്കാനും വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. റബ്ബറിന്റെ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയായി ഉയർത്തുമെന്നും സർക്കാർ അറിയിച്ചു. മലയോര കർഷകരുടെ സുരക്ഷയ്ക്കായി AI അധിഷ്ഠിത വന്യമൃഗ പ്രതിരോധ സംവിധാനം ഉൾപ്പെടെ നടപ്പാക്കാൻ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നെൽകർഷകരുടെ കുടിശ്ശിക തീർപ്പാക്കുകയും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശ നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കുകയും ചെയ്തതായും സർക്കാർ വ്യക്തമാക്കി.



