ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ കരാറുകാരിൽ നിന്ന് ചില മന്ത്രിമാർ കമ്മീഷനും കൈക്കൂലിയും ആവശ്യപ്പെടുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. ആരോപണങ്ങൾ തെളിയിക്കുന്ന ഓഡിയോ റെക്കോർഡുകൾ തന്റെ കൈവശമുണ്ടെന്നും, വിഷയം കൂടുതൽ വഷളാകുന്നതിന് മുൻപ് മുഖ്യമന്ത്രി വിജയ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചെന്നൈയിൽ നടന്ന പരിസ്ഥിതി ബോധവത്കരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. തിരഞ്ഞെടുപ്പ് കാലത്ത് ചെലവഴിച്ച പണം തിരിച്ചുപിടിക്കാനായി ചില മന്ത്രിമാർ സർക്കാർ കരാറുകാരോട് രണ്ട്, മൂന്ന്, നാല് ശതമാനം വരെ കമ്മീഷൻ ആവശ്യപ്പെടുന്നതായാണ് ആരോപണം.അഴിമതിക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും മന്ത്രിസഭയിലെ ചില അംഗങ്ങൾ സർക്കാർ കരാറുകളിൽ കമ്മീഷൻ ആവശ്യപ്പെടാൻ തുടങ്ങിയെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കണമെന്നും, സ്ഥിരമായി അവലോകന യോഗങ്ങൾ നടത്തണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.വിജയ് സർക്കാർ അഴിമതി തുടച്ചുനീക്കുക പ്രധാന ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അണ്ണാമലൈയുടെ ആരോപണം. കൈക്കൂലി ആവശ്യപ്പെട്ടാൽ നൽകില്ലെന്ന് ധൈര്യമായി പറയണമെന്നും അത്തരം സാഹചര്യങ്ങളിൽ ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



