മാതാപിതാക്കളെ സംരക്ഷിക്കാതെ അവഗണിക്കുന്ന മക്കളെ ആവശ്യമായ സാഹചര്യത്തിൽ വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം ലക്ഷ്യമിടുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രായമേറുന്നത് അവഗണനയ്ക്കും അരക്ഷിതാവസ്ഥയ്ക്കും അപമാനത്തിനും കാരണമാകരുതെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ഉത്തർപ്രദേശിലെ ലക്‌നൗവിൽ 81 വയസ്സുള്ള അമ്മയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് രവികാന്ത് ഗുപ്ത നടത്തിയ നിയമപോരാട്ടമാണ് കേസിന് ആധാരം. മകനും മരുമകളും അമ്മയെ വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന്, താൻ സമ്പാദിച്ച വീട്ടിൽ അമ്മയ്ക്ക് താമസിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രവികാന്ത് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ സമീപിച്ചു. മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു എസ്.ഡി.എം. ഉത്തരവ്. എന്നാൽ അലഹബാദ് ഹൈക്കോടതി പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. തുടർന്നാണ് രവികാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.



