തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ ബേപ്പൂർ എം.എൽ.എയും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനോടും ഭാര്യ വീണാ വിജയനോടും ഒക്ടോബർ 15ന് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശം നൽകി. ജില്ലാ കോടതി ജഡ്ജി എസ്. നസീറയുടേതാണ് ഉത്തരവ്.അഭിഭാഷകൻ നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് നടപടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ റിയാസ് സമർപ്പിച്ച നാമനിർദേശ പത്രികയിൽ ജീവിതപങ്കാളിയുടെ കരാറുകളും ബിസിനസ് ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ഹർജിക്കാരന്റെ ആരോപണം.നാമനിർദേശ പത്രികയിലെ ജീവിതപങ്കാളി ഏതെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയതെന്നും, എന്നാൽ വീണാ വിജയനും സി.എം.ആർ.എൽ. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കരാർബന്ധങ്ങളും വെളിപ്പെടുത്തിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.വീണാ വിജയന് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുകയും അതിന്മേൽ അടച്ച നികുതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ നാമനിർദേശ പത്രികയിൽ നൽകിയില്ലെന്നും ഏകദേശം 1.72 കോടി രൂപയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മറച്ചുവെച്ചതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.ഇതിന് പുറമെ വീണാ വിജയൻ എക്‌സാലോജിക് എന്ന കമ്പനിയുടെ ഉടമയാണെന്ന വിവരവും നാമനിർദേശ പത്രികയിൽ വെളിപ്പെടുത്തിയില്ലെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.ഈ ആരോപണങ്ങളിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം. നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയ ഹർജിയിലാണ് ജില്ലാ കോടതിയുടെ ഇടപെടൽ.



