നാടൻ കുരങ്ങുകളെ വന്യജീവിസംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽനിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാനുള്ള പുതുക്കിയ പദ്ധതിനിർദേശം കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ സംസ്ഥാന വനംവകുപ്പ് തീരുമാനിച്ചു. കാട്ടുപന്നികളെ വന്യജീവിസംരക്ഷണ നിയമത്തിലെ സെക്‌ഷൻ 62 പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള പുതുക്കിയ നിർദേശവും കേന്ദ്രത്തിന് സമർപ്പിക്കും.വനാതിർത്തി പ്രദേശങ്ങളിൽ രൂക്ഷമായ കുരങ്ങുശല്യം നേരിടുന്ന സാഹചര്യത്തിലാണ് നിയമഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായാണ് മനുഷ്യ–വന്യജീവി സംഘർഷം നേരിടുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നത്.കാട്ടുപന്നി നിയന്ത്രണത്തിനായി പഞ്ചായത്തുതലത്തിൽ എംപാനൽഡ് ഷൂട്ടർമാരുടെ പട്ടിക തയ്യാറാക്കും. നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി കാട്ടുപന്നി നിയന്ത്രണ മാർഗനിർദേശങ്ങളിലും മാറ്റം വരുത്തും.വന്യജീവി സംഘർഷത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽനിന്ന് 21 ലക്ഷം രൂപയായി ഉയർത്താനുള്ള നടപടികളും സ്വീകരിക്കും. സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കാനും നടപടി സ്വീകരിക്കും.കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തുതലത്തിൽ പ്രാദേശിക ദ്രുതകർമസേന രൂപവത്കരിച്ച് പരിശീലനം നൽകും. ഏകോപനത്തിനായി ഫോറസ്റ്റ് ലെയ്സൺ ഓഫീസർമാരെയും നിയോഗിക്കും.അതിരൂക്ഷ മനുഷ്യ–വന്യജീവി സംഘർഷ മേഖലകളിൽ 250 കിലോമീറ്റർ പുതിയ സൗരോർജവേലി നിർമിക്കാനും പദ്ധതിയുണ്ട്. ഇത്തരം മേഖലകളിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള ത്രിതല സ്മാർട്ട് വേലി സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.



