ജമ്മു കശ്മീരിലെ നദികളിലെ വെള്ളത്തിൽ പാകിസ്ഥാൻ അവകാശവാദം ഉന്നയിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രൂക്ഷ വിമർശനം ഉന്നയിച്ചു. കശ്മീരിലെ ജനങ്ങളോട് പാകിസ്ഥാൻ കാണിക്കുന്നുവെന്ന് പറയുന്ന സഹാനുഭൂതി ജലത്തിന്റെ കാര്യത്തിൽ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.സിന്ധു നദീജല കരാർ പ്രകാരം കശ്മീരിന് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ഒമർ അബ്ദുല്ല പറഞ്ഞു. ആറ് നദികളിൽ മൂന്നെണ്ണം ഇന്ത്യയിലെ പഞ്ചാബിനും മറ്റ് മൂന്ന് നദികൾ പാകിസ്ഥാനുമാണ് ലഭിച്ചതെന്നും, ഇതിന്റെ പ്രത്യാഘാതങ്ങൾ ജമ്മു കശ്മീർ വർഷങ്ങളായി അനുഭവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചനാബ് ഉൾപ്പെടെയുള്ള നദികളിലെ വെള്ളം കുടിവെള്ളത്തിനും വലിയ അണക്കെട്ടുകൾ നിർമിക്കാനും പര്യാപ്തമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി തുടരണമെന്നും ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു. കരാർ റദ്ദാക്കിയത് തുടർന്നാൽ മാത്രമേ ജമ്മു കശ്മീരിന് സ്വന്തം നദീജലം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദലിനെതിരായ ആക്രമണത്തെയും ഒമർ അബ്ദുല്ല അപലപിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങളും പരാതികളും തെരഞ്ഞെടുപ്പിലൂടെയാണ് പ്രകടിപ്പിക്കേണ്ടതെന്നും അക്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



