നീണ്ട തിരച്ചിലിനൊടുവിൽ ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് പിടികൂടി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ എത്തിയ ആയങ്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് ‘വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്’ എന്ന തരത്തിൽ അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരുന്നു. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലും പൊലീസ് ഇയാളെ തിരയുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയും പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളും വീഡിയോ സന്ദേശങ്ങളും അർജുൻ ആയങ്കി പങ്കുവെച്ചിരുന്നു.ശനിയാഴ്ച പുറത്തുവിട്ട അവസാന വീഡിയോയിൽ തനിക്കെതിരെ കള്ളക്കേസുകളാണ് ചുമത്തുന്നതെന്നും വെടിവെക്കുമെന്ന് വാർത്ത നൽകിയാൽ താൻ കീഴടങ്ങുമെന്ന് കരുതേണ്ടെന്നും അർജുൻ ആയങ്കി പരിഹസിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ തനിക്കെതിരെ നിരവധി കേസുകളുണ്ടെന്നും, ജീവപര്യന്തം തടവിന് ശിക്ഷിച്ചാലും പ്രശ്നമില്ലെന്നും ഇയാൾ പറഞ്ഞു.അതേസമയം, അർജുൻ ആയങ്കിയുമായി സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആയങ്കിയെ ശക്തമായി തള്ളിപ്പറഞ്ഞ എം.വി. ജയരാജൻ, ഇയാളെ എവിടെയാണെങ്കിലും പിടികൂടാൻ ആഭ്യന്തരമന്ത്രി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി താൻ മുൻപ് പാർട്ടിക്കൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തിച്ചതിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുണ്ടെന്നും അവകാശപ്പെട്ട് ആയങ്കിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.കോതമംഗലത്ത് സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോൾ അർജുൻ ആയങ്കിയെയും മറ്റ് ആറുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ കോതമംഗലം എസ്.എച്ച്.ഒയ്ക്കെതിരെ ഭീഷണിയുയർത്തുന്ന തരത്തിൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിനെ തുടർന്നാണ് ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.



