തിരുവനന്തപുരം നഗരത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10-ന് ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ചിത്രമുദ്രയുടെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും. ഇതോടെ തപാൽ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറും. ശബരിമല, ഗുരുവായൂർ, മധൂർ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്കു പിന്നാലെയാണ് ഈ അംഗീകാരം ലഭിക്കുന്നത്.ഓഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയക്കുന്ന കത്തുകളിലും പാഴ്‌സലുകളിലും ഈ ചിത്രമുദ്ര പതിപ്പിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീ പത്മനാഭസ്വാമിയുടെ രൂപവുമാണ് ചിത്രമുദ്രയുടെ പ്രത്യേകത. കൂടാതെ, ക്ഷേത്ര ഗോപുരത്തിന് മുന്നിൽ ഭഗവാന്റെ ചിത്രം സ്വർണ ഫോയിലിൽ പതിപ്പിച്ച പ്രീമിയം പ്രത്യേക കവറും പുറത്തിറക്കും. 100 മുതൽ 200 രൂപ വരെയായിരിക്കും കവറിന്റെ വില. ആദ്യഘട്ടത്തിൽ 2,000 കവറുകളാണ് വിൽപ്പനയ്ക്കെത്തുക.ക്ഷേത്ര അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് തപാൽ വകുപ്പിന്റെ തീരുമാനം. ദ്രാവിഡ വാസ്തുകലയുടെ മികവും ചരിത്രപരമായ പാരമ്പര്യവും കൊണ്ട് ലോകശ്രദ്ധ നേടിയ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മഹത്വം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും സഹായകമാകുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.



