ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ സർവീസ് നടത്താനിരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പരീക്ഷണ സർവീസുകൾക്കായി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തി. ബിഇഎംഎൽ വികസിപ്പിച്ച 16 കോച്ചുകളുള്ള ഈ ട്രെയിനിൽ 11 തേഡ് എസി, നാല് സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവയാണുള്ളത്. 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ സെൻസർ ടാപ്പുകൾ, സിസിടിവി, ഓട്ടോമാറ്റിക് വാതിലുകൾ, ജൈവശൗചാലയങ്ങൾ, ചാർജിങ് പോയിന്റുകൾ, റീഡിങ് ലൈറ്റുകൾ, മെച്ചപ്പെട്ട സസ്പെൻഷൻ, കുറഞ്ഞ ശബ്ദമുള്ള ക്യാബിൻ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷണയോട്ടം പൂർത്തിയായാൽ സർവീസ് ആരംഭിക്കും. ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, പൂനെ വഴി യാത്ര ചെയ്യുന്നവർക്ക് വേഗമേറിയ യാത്ര ഉറപ്പാക്കുന്നതിനൊപ്പം കർണാടക-മഹാരാഷ്ട്ര റെയിൽ ബന്ധവും കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.



