ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയും പാകിസ്ഥാൻ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഭീകരതയെ ശക്തമായി അപലപിച്ചു. ലഷ്കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭ പട്ടികയിലെ ഭീകരസംഘടനകൾക്കും അവരുടെ പ്രോക്സികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണവും ഡൽഹി ചെങ്കോട്ട സ്ഫോടനവും അപലപിച്ച അവർ, കുറ്റവാളികളെയും സഹായികളെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നും വ്യക്തമാക്കി. ഉച്ചകോടിക്ക് ശേഷം വിവിധ മേഖലകളിലെ ഇന്ത്യ–ജപ്പാൻ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായതായി നേതാക്കൾ അറിയിച്ചു.



