ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ സമുദ്രനിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിനായി രണ്ട് എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ 30 മാസത്തേക്ക് ലീസിന് എടുക്കാൻ ഇന്ത്യ കരാറിൽ ഒപ്പുവച്ചു. ജനറൽ ആറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് കമ്പനിയുമായി ഏകദേശം 1,943 കോടി രൂപയുടെ കരാറാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്.ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ് സംവിധാനങ്ങളായ ഇവ ആധുനിക സെൻസറുകളും പ്രത്യേക പേലോഡുകളും ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിശാലമായ സമുദ്രപരിധിയിൽ തുടർച്ചയായ ഇന്റലിജൻസ്, സർവെയലൻസ്, റിക്കണൈസൻസ് പ്രവർത്തനങ്ങൾക്ക് സഹായിക്കും. കപ്പൽ ഗതാഗതം ഉൾപ്പെടെയുള്ള സമുദ്ര നീക്കങ്ങൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും ആവശ്യമായ ഘട്ടങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും നാവികസേനയ്ക്ക് ഇതിലൂടെ സാധിക്കും.നേരിട്ട് വാങ്ങുന്നതിന് പകരം 30 മാസത്തേക്കാണ് ഡ്രോണുകൾ ലീസിന് ലഭിക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സമുദ്ര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നാവികസേനയുടെ മാരിടൈം ഡൊമെയിൻ അവബോധ ശേഷിക്ക് കരാർ കൂടുതൽ കരുത്തേകും.



