തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ലെവല്‍ 3 വിഭാഗത്തില്‍ ദുരന്തത്തെ പെടുത്താനുള്ള ഉന്നത തല സമിതിയുടെ നടപടികളും എവിടെയുമത്തിയിട്ടില്ല. കേന്ദ്ര സഹായം ഔദാര്യമല്ലെന്നും, തന്നില്ലെങ്കില്‍ പിടിച്ചുവാങ്ങണമെന്നും കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ കേന്ദ്രത്തിൻ്റെ അവഗണനയെ സിപിഎം പഴിക്കുന്നു. സംസ്ഥാനം പദ്ധതി സമർപ്പിക്കാത്തതാണ് ഫണ്ട് കിട്ടാത്തതിന് കാരണമായി ബിജെപി പറയുന്നത്.എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്ന പോലെ 2024-25 സാമ്പത്തിക വര്‍ഷം ദുരന്ത നിവാരണ ഫണ്ട് കേരളത്തിനും നല്‍കിയെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. കൈമാറിയ 388 കോടിയില്‍ 291 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 394 കോടി രൂപ എസ്ഡിആര്‍എഫ് ഫണ്ടിലുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ട്. അതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുമാണ് ആഭ്യന്തര സഹമന്ത്രി കേരളത്തിന്റെ പ്രതിനിധി കെ വി തോമസിന് നല്കിയ കത്തില്‍ പറയുന്നത്. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ലെവല്‍ 3യിൽ അത്യന്തം വിനാശകരമായ ദുരന്തങ്ങളുടെ വിഭാഗത്തില്‍ വയനാടിനെ ഉൾപ്പെടുത്തുമോയെന്നും തീര്‍ച്ചയായിട്ടില്ല. ഉന്നത തല സമിതി ചേര്‍ന്ന് ഇതിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.



