ബാലരാമപുരത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ കവർന്നു ബാലരാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടാക്കൾ കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. ബാലരാമപുരം ശാലിഗോത്രത്തെരുവിലുള്ള കണ്ണൻ ഹാൻഡ്ലൂമിൽനിന്ന് ഒന്നരലക്ഷം രൂപയും എരുത്താവൂരിലെ മണപ്പാട്ടിൽ സൂപ്പർ മാർക്കറ്റിൽനിന്ന് അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.
വെട്ടുകത്തിയുൾപ്പെടെയുള്ള ആയുധങ്ങളുമായി മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൻ ഹാൻഡ്ലൂമിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്ന് മേശ വലിപ്പിൽനിന്ന് പണം മോഷ്ടിച്ചത്. എരുത്താവൂരിലുള്ള മണപ്പാട്ടിൽ മാർജിൻ സൂപ്പർമാർക്കറ്റിലെ ഗ്രില്ല് പൊളിച്ചാണ് അകത്ത് കടന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ദ്രുതഗതിയിലാണ്.



