സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻഡിആർഎഫ്, പൊലീസ് ഉൾപ്പെടെയുള്ള സേനകൾ ജാഗ്രതയിൽ തുടരുകയാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സയും ദുരിതബാധിതർക്കുള്ള പുനരധിവാസ നടപടികളും വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മ മരിച്ചപ്പോൾ, പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു യുവാവ് മരിച്ചു. കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ 72-കാരനും മരണപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ സ്ഥിതി അതീവ ഗുരുതരമാണ്. റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം താറുമാറായി. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിവരികയാണ്. തൂമ്പാക്കുളത്ത് ഉരുൾപൊട്ടലും അരയാഞ്ഞിലിമണ്ണ് കോസ്‌വേ പൂർണമായും മുങ്ങിയതുമൂലം ഏകദേശം 400 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. കൂടുതൽ രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.



