ഡൽഹി മദ്യ അഴിമതിയിൽ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്ന് സിബിഐ വീണ്ടും കുറ്റപ്പെടുത്തി. മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്നും അരവിന്ദ് കെജ്രിവാളിൻ്റെ നിർദേശപ്രകാരമാണ് മനീഷ് സിസോദിയ സ്വീകരിച്ച നടപടികള്‍ അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സിബിഐ സുപ്രീംകോടതിയിൽ ആവർത്തിച്ചു. അഴിമതിക്കേസിൽ രാഷ്ട്രീയവികാരം ഇളക്കിവിട്ട് രക്ഷപ്പെടാനാണ് അരവിന്ദ് കെജ്‌രിവാൾ ശ്രമിക്കുന്നതെന്ന് ജാമ്യാപേക്ഷയ്‌ക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നേരത്തെ കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കെജ്‌രിവാളിന്റെ അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ തുടങ്ങാത്തത്തിന്‍റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.



