തിരുവനന്തപുരം: പാലക്കാട് ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി എംബി രാജേഷ്. വിഡി സതീശൻ അതീവ രഹസ്യമെന്ന് പറഞ്ഞ് പുറത്തുവിട്ട കാബിനറ്റ് നോട്ട് 13 ദിവസം മുൻപ് documents.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. അതിന് ഒരു രഹസ്യസ്വഭാവവുമില്ല. കള്ളത്തരം പൊളിഞ്ഞാലെങ്കിലും പ്രതിപക്ഷ നേതാവിന് അൽപം ജാള്യതയാവാം. അപവാദം ഭയന്ന് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കർണാടകയിലെ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാവിനും എംഎൽസിക്കും സ്പിരിറ്റ് കമ്പനിയുണ്ട്. അവിടെ നിന്നാണ് കേരളത്തിൽ മദ്യനിർമ്മാണത്തിന് സ്പിരിറ്റ് എത്തുന്നത്. കേരളത്തിൽ തന്നെ എഥനോൾ ഉൽപ്പാദിപ്പിച്ചാൽ കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ കച്ചവടം ഇടിയുമെന്നതിനാലാണ് കേരളത്തിൽ പ്രതിപക്ഷം പദ്ധതിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കഞ്ചിക്കോട് മദ്യ നിർമ്മാണശാല അനുമതിയിൽ വിശദമായ വിശദീകരണം സർക്കാർ നൽകിയതാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. എല്ലാ ക്യാബിനറ്റ് രേഖയും ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന അന്ന് മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരിച്ച് കൂസലില്ലാതെ കള്ളം പറയുകയാണ്. നയം മാറ്റം ഒരു കമ്പനി മാത്രം അറിഞ്ഞെന്ന് പച്ചക്കള്ളം പറയുന്നു. 2022-23 ലെ മദ്യനയത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതും അതിനോട് പ്രതിപക്ഷ നേതാക്കൾ അടക്കം പ്രതികരിച്ചതുമാണ്.



