ഗുരുതരമായ ലൈഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടും സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷ് എംഎല്‍എയെ മാറ്റാതെ സര്‍ക്കാര്‍. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണാണ് സമിതി ചെയർമാൻ. മഞ്ജു വാര്യർ, നടി പത്മപ്രിയ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ആദ്യം മുതല്‍ തന്നെ മുകേഷ് കമ്മിറ്റിയില്‍ അംഗമായിരുന്നു. രണ്ടിലധികം ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമാകുന്നത്. സിനിമാ സെറ്റിലും ചാനല്‍ പരിപാടിയിലുമുള്‍പ്പടെ ആരോപണം നേരിടുന്ന വ്യക്തിയെ എന്തിന് സംരക്ഷിക്കണമെന്നും അദ്ദേഹത്തെ മാറ്റണമെന്നുമാണ് പ്രതിപക്ഷവും യുവജന സംഘടനകളും ഒരുപോലെ ആവശ്യപ്പെടുന്നത്. നയരൂപീകരണ സമിതിയിൽ മുകേഷ് തുടരുന്നതോടെ സർക്കാരിന്റെ നയം വ്യക്തമാണെന്ന് വിമർശിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് എവിടെയെങ്കിലുമിട്ട് സർക്കാർ കത്തിക്കുന്നതായിരുന്നു. വേട്ടക്കാർക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.



