ബ്രിക്സ് രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണർമാരും ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ടു. വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം സ്ഥാപനങ്ങളെ കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.അമേരിക്കൻ തീരുവകളും വ്യാപാര നിയന്ത്രണങ്ങളും സംബന്ധിച്ച ആശങ്കയും ബ്രിക്സ് ധനകാര്യ മേധാവികൾ പ്രകടിപ്പിച്ചു. അതിർത്തി കടന്നുള്ള പണമിടപാടുകൾ വേഗത്തിലും കുറഞ്ഞ ചെലവിലും സുരക്ഷിതമായും നടത്തുന്നതിനായി ബ്രിക്സ് രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ആഗോള സാമ്പത്തിക ഭരണസംവിധാനത്തിൽ വളർന്നുവരുന്ന രാജ്യങ്ങൾക്ക് കൂടുതൽ സ്വാധീനം ഉറപ്പാക്കുകയാണ് ബ്രിക്സിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.



