ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളും വ്യാപാര-സാമ്പത്തിക നിയന്ത്രണങ്ങളും നേരിടാൻ ബ്രിക്സിനെ കൂടുതൽ ശക്തമായ ആഗോള വേദിയാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. ആഗോള വളർച്ചയ്ക്കായി പാശ്ചാത്യ നിയമങ്ങളിൽ നിന്ന് കൂടുതൽ സ്വതന്ത്രമായ പുതിയ വേദിയായി ബ്രിക്സിനെ മാറ്റണമെന്നാണ് പുടിന്റെ നിലപാട്. ബിസിനസുകൾ, സാങ്കേതിക കമ്പനികൾ, നിക്ഷേപകർ എന്നിവ തമ്മിലുള്ള സഹകരണം, പേയ്മെന്റ് സംവിധാനങ്ങളുടെ വികസനം, സംയുക്ത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രായോഗിക സാമ്പത്തിക കൂട്ടായ്മയായി ബ്രിക്സ് മാറുകയാണെന്ന് പുടിന്റെ പ്രത്യേക പ്രതിനിധി കിറിൽ ദിമിട്രിയേവ് പറഞ്ഞു.പശ്ചിമേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സംഘർഷങ്ങൾ സമുദ്രവ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിക്കുന്ന സാഹചര്യവും മോദിയും പുടിനും ചർച്ച ചെയ്തു. വ്യാവസായിക-ലോജിസ്റ്റിക് സൗകര്യങ്ങൾ, പൈപ്പ്ലൈനുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളും അന്താരാഷ്ട്ര ഗതാഗത ഇടനാഴികൾ തടയാനുള്ള ശ്രമങ്ങളും പുടിൻ ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ താരിഫുകൾ, വ്യാപാര-ധനകാര്യ നിയന്ത്രണങ്ങൾ, ‘ദ്വിതീയ ഉപരോധങ്ങൾ’ എന്നിവയ്ക്കെതിരെയും ബ്രിക്സ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, അമേരിക്ക, റഷ്യ, ഇറാൻ, ഗൾഫ് രാജ്യങ്ങൾ, ഇസ്രായേൽ എന്നിവരുമായി ബന്ധം നിലനിർത്തിക്കൊണ്ട് നയതന്ത്ര സന്തുലിതാവസ്ഥ തുടരുകയാണ് ഇന്ത്യ. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും ഊർജ സഹകരണം തുടരുന്നതിനിടയിൽ, 2024-25ൽ ഏകദേശം 70 ബില്യൺ ഡോളറായിരുന്ന ഇന്ത്യ–റഷ്യ ഉഭയകക്ഷി വ്യാപാരം 2030ഓടെ 100 ബില്യൺ ഡോളറാക്കുകയാണ് ലക്ഷ്യം.



