സാംസ്കാരിക പരിപാടികളുടെ ചെലവിനെച്ചൊല്ലി വിവാദം; ഇന്ത്യയിലെ സ്പാനിഷ് അംബാസഡറെ മാറ്റാൻ നീക്കംസാംസ്കാരിക പരിപാടികൾക്കായി അനുമതിയില്ലാതെ വലിയ തുക ചെലവഴിച്ചെന്ന പരാതിയെ തുടർന്ന് ഇന്ത്യയിലെ സ്പാനിഷ് അംബാസഡർ ജുവാൻ അന്റോണിയോ മാർച്ചിനെ മാറ്റാനുള്ള നടപടികൾ സ്പെയിൻ ആരംഭിച്ചതായി റിപ്പോർട്ട്. 2024 സെപ്റ്റംബറിൽ ഇന്ത്യയിലെ സ്ഥാനപതിയായി ചുമതലയേറ്റ മാർച്ചിനെ ഏതാനും ആഴ്ചകൾക്കുള്ളിൽ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.മാഡ്രിഡിന്റെ അനുമതിയില്ലാതെ ബെംഗളൂരുവിൽ ഉൾപ്പെടെ ചെലവേറിയ സംഗീത പരിപാടികൾ സംഘടിപ്പിക്കാൻ ശ്രമിച്ചതാണ് വിവാദത്തിന് കാരണമായത്. പിന്നീട് സ്പാനിഷ് അധികൃതർ ഈ പരിപാടികൾക്ക് അനുമതി നിഷേധിച്ചു. അംബാസഡറുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്പെയിനിലെ അഴിമതി വിരുദ്ധ പ്രോസിക്യൂട്ടറുടെ ഓഫീസിലും റിപ്പോർട്ട് ലഭിച്ചതായി റിപ്പോർട്ടുണ്ട്.മാർച്ചിന് പകരം നിലവിൽ കാനഡയിലെ സ്പാനിഷ് അംബാസഡറായ ആൽഫ്രെഡോ മാർട്ടിനെസ് സെറാനോയെ ന്യൂഡൽഹിയിൽ നിയമിക്കാൻ ഇന്ത്യയുമായി ധാരണ തേടി സ്പെയിൻ സർക്കാർ കത്തയച്ചതായും റിപ്പോർട്ടുണ്ട്. സംഗീത പരിപാടികൾക്കായി ചൈനീസ്-ജർമ്മൻ പൗരനായ കലാകാരന് ന്യൂഡൽഹിയിലെ സ്പാനിഷ് എംബസിയിൽ നിന്ന് 18,000 യൂറോ നൽകിയെന്ന ആരോപണവും വിവാദത്തിന് കൂടുതൽ ശക്തി നൽകി.



