തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വർഷ ബജറ്റിൽ വിദ്യാഭ്യാസത്തിനും സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകി വൻ പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനായി 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിനായി 8,393 കോടി രൂപയും വകയിരുത്തിയ ബജറ്റിൽ ആയിരക്കണക്കിന് സർക്കാർ സ്കൂളുകളുടെ നവീകരണം, ശുചിത്വ-സുരക്ഷാ പദ്ധതികൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള ‘വെട്രി ലാപ്ടോപ്പ് പദ്ധതി’ തുടങ്ങിയവ ഉൾപ്പെടുന്നു. മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും അഞ്ച് പുതിയ ഐ.ടി.ഐകളും ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.2031-ഓടെ തമിഴ്നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന കടബാധ്യത പരിഗണിച്ച് മദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താനും സർക്കാർ പദ്ധതിയിടുന്നു. സ്ത്രീസുരക്ഷ, സൗജന്യ വൈദ്യുതി, വിദ്യാഭ്യാസ സൗകര്യ വികസനം തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.



