സംസ്ഥാനത്ത് ഓട്ടോമാറ്റിക് ഗിയർ കാറുകളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ, ഡ്രൈവിങ് ടെസ്റ്റിനും ഇനി ഓട്ടോമാറ്റിക് കാറുകൾ അനുവദിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി സി.പി. ജോൺ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം അറിയിച്ചത്. ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തര ഓപ്ഷനുകൾ നാലിൽ നിന്ന് മൂന്നാക്കി കുറയ്ക്കും. ഓരോ ആർടിഒ ഓഫീസിലും ലേണേഴ്സ് ടെസ്റ്റിനായി 10 പുതിയ ലാപ്ടോപ്പുകൾ അനുവദിക്കുമെന്നും, പരീക്ഷാർഥികളുടെ എണ്ണം വർധിപ്പിക്കുകയോ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റ് സ്ലോട്ടുകൾ കൂട്ടുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. മുടങ്ങിക്കിടക്കുന്ന ടെസ്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ കേരളത്തിനായി പ്രത്യേക സെർവർ ഒരുക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും.ഡ്രൈവിങ് ടെസ്റ്റിൽ കെഎസ്ആർടിസി ഉദ്യോഗാർഥികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയും യോഗത്തിൽ ഉയർന്നു. എന്നാൽ കെഎസ്ആർടിസിക്ക് യാതൊരു പ്രത്യേക ഇളവും നൽകില്ലെന്നും എല്ലാ ഉദ്യോഗാർഥികൾക്കും ഒരേ മാനദണ്ഡം പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിങ് സ്കൂളുകൾക്ക് പുതിയ സിലബസും ഏകീകൃത ഫീസും നടപ്പാക്കും. ഒരു ലൈസൻസിന്റെ പേരിൽ വ്യാജ ബ്രാഞ്ചുകളോ അനധികൃത സ്കൂളുകളോ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും, അഞ്ചുവർഷത്തെ പരിചയമുള്ള ലൈസൻസ് ഉടമകൾക്ക് പ്രത്യേക പരിശീലനം നൽകി യോഗ്യരെ ഇൻസ്ട്രക്ടർമാരാക്കുമെന്നും അദ്ദേഹം അറിയിച്ചു.



