തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് പിന്നാലെ ബിജെപി, യുഡിഎഫ് അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞതോടെയാണ് പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചപ്പോൾ, ബിജെപി-എൽഡിഎഫ് അംഗങ്ങളും മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ചതിനിടെ പിടിവലിയും രജിസ്റ്റർ കീറാനുള്ള ശ്രമവും നടന്നതായി റിപ്പോർട്ടുണ്ട്. തുടർന്ന് കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചു.ആർ. സുഗതൻ ഇന്നത്തെ യോഗത്തിൽ ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടില്ലെങ്കിൽ തുടർച്ചയായി രണ്ട് യോഗങ്ങളിൽ പങ്കെടുക്കാത്ത സാഹചര്യമുണ്ടാകുമെന്നതിനാലാണ് ഹാജർ ബുക്ക് പിടിച്ചുവാങ്ങിയതെന്ന് യുഡിഎഫ് വിശദീകരിച്ചു. മൂന്ന് തുടർച്ചയായ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാകുമെന്ന വ്യവസ്ഥയും അവർ ചൂണ്ടിക്കാട്ടി. ഇതിനിടെ, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്യുകയും മിനിറ്റ്സ് രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തതായി യുഡിഎഫ് ആരോപിച്ചു.



