തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. ഇടത് അനുകൂല സൈബർ ഹാൻഡിലുകളാണ് സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയത്. സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചതായുള്ള വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. മമ്മൂട്ടിയുടെ നടപടി ശരിയായില്ലെന്നും, ഒരാളോട് പെരുമാറുമ്പോൾ അടിസ്ഥാന മര്യാദ പാലിക്കേണ്ടതുണ്ടെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.അതേസമയം സംഭവത്തെക്കുറിച്ച് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യത്യസ്ത വിശദീകരണമാണ് നൽകുന്നത്. ചെന്നൈയിൽ നിന്ന് എത്തിയ മമ്മൂട്ടി ടൗൺഷിപ്പ് പദ്ധതി കാണാനെത്തിയതാണെന്നും സന്ദർശനം സംബന്ധിച്ച് മാധ്യമങ്ങളെ പോലും അറിയിച്ചിരുന്നില്ലെന്നും അവർ പറയുന്നു. സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ കരുതും, മാറി നിന്നാൽ മതി,” എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് ദൃശ്യങ്ങളിൽ കാണാം. ‘പദയാത്ര’ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ടൗൺഷിപ്പ് സന്ദർശനം. ഇതിനുമുമ്പ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി ടൗൺഷിപ്പ് സന്ദർശിച്ച് മടങ്ങിയതിനാൽ പാർട്ടി നേതാക്കളും അന്നിടെ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.



