കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളില്‍ എസ്എഫ്ഐ നേതാവും. പിടിയിലായ കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയെ പിടിച്ചതിൽ നിന്നാണ് വിവരം ലഭിച്ചത്. റെയ്ഡിനെത്തുമ്പോൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽപ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇത്രയധികം അളവിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു നിന്നു. 2 പേർ പിടിയിലായി. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന് എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയിൽ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയിൽ താമസിക്കുന്നത്. ഒളിവിൽ പോയ ആദിൽ കെ എസ് യുവിനായി മത്സരിച്ച വിദ്യാർത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.



