കഴക്കൂട്ടം: കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ജനവിശ്വാസം ആർജിച്ച വിശ്വസ്ത സ്ഥാപനമായി കെ.എസ്.എഫ്.ഇ. മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെക്നോപാർക്കിലെ തേജസ്വിനി കൊമേഴ്സ്യൽ ബ്ലോക്കിൽ കെ.എസ്.എഫ്.ഇ.യുടെ പുതിയ ശാഖ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചിട്ടി മേഖലയെ സാധാരണക്കാർക്ക് സുരക്ഷിതമായി ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1969-ൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്താണ് കെ.എസ്.എഫ്.ഇ. രൂപീകൃതമായതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേവലം പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 684 ശാഖകളിലേക്കും 1,11,45 കോടി രൂപയുടെ ബിസിനസ്സിലേക്കും പടർന്നു പന്തലിച്ചു കഴിഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് പിന്നിടുന്ന ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം എന്ന ചരിത്രനേട്ടം കെ.എസ്.എഫ്.ഇ. കൈവരിച്ചത് നാടിന് തന്നെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി മേഖലയിലെ പ്രൊഫഷണലുകൾക്കും സാങ്കേതിക വിദഗ്ധർക്കും സുരക്ഷിതമായ സമ്പാദ്യ-വായ്പാ സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക്നോപാർക്കിൽ പുതിയ ശാഖ ആരംഭിച്ചത്. ഓഫീസ് സന്ദർശിക്കാതെ തന്നെ പണ ഇടപാട് നടത്താൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ കെഎസ്എഫ്ഇയുടെ മാറിയ മുഖത്തിന് തെളിവാണ്. ഇത്തരം പദ്ധതികൾ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ നൽകുന്ന സുതാര്യതയും സുരക്ഷയും പുതിയ തലമുറ ടെക്കികളെ കൂടി പരിചയപ്പെടുത്തുന്നതിനായി ” ഫ്രട്ടേണിറ്റി ഫണ്ട്” പദ്ധതിയും ആരംഭിച്ചു.മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ, ഡയറക്ടർ ഡോ. ശശികുമാർ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, അസിസ്റ്റന്റ് ജനറൽ മാനേജർ രാജു ആർ. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം പ്രശസ്ത ഗായകൻ വിനീത് ശ്രീനിവാസൻ നയിച്ച സംഗീത വിരുന്നും അരങ്ങേറി.



