കേന്ദ്രപാറയിൽ മഹാനദിയുടെ തീരത്ത്, പാരദ്വീപിന് സമീപം ₹24,700 കോടി ചെലവിൽ വൻകിട കപ്പൽ നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. നാഷണൽ ഷിപ്പ് ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് ഒഡീഷ ലിമിറ്റഡിന്റെ (NSHIPOL) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഷിപ്പ് ബിൽഡിംഗ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് അനുമതി. കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, അനുബന്ധ ഘനവ്യവസായങ്ങൾ എന്നിവയ്ക്കായി ആധുനിക വ്യവസായ ആവാസവ്യവസ്ഥയാണ് ക്ലസ്റ്ററിലൂടെ ഒരുക്കുന്നത്.ഒഡീഷ മാരിടൈം ബോർഡും പാരദ്വീപ് പോർട്ട് അതോറിറ്റിയും ചേർന്ന് രൂപീകരിക്കുന്ന പ്രത്യേക സംരംഭത്തിലൂടെയായിരിക്കും പദ്ധതി നടപ്പാക്കുക. വർഷംതോറും ഏകദേശം 1.2 മില്യൺ ഗ്രോസ് ടൺ ശേഷിയുള്ള വൻകിട കപ്പൽ നിർമ്മാണ ശാലകളും അനുബന്ധ യൂണിറ്റുകളും ഇവിടെ സ്ഥാപിക്കും.ഒഡീഷയുടെ സമുദ്ര പാരമ്പര്യത്തിന് പുതിയ ഉണർവ് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തെ കപ്പൽ നിർമ്മാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കയറ്റുമതി ശേഷി വർധിപ്പിക്കുന്നതിനും ക്ലസ്റ്റർ സഹായകമാകുമെന്നാണ് പ്രതീക്ഷ.



