ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വോട്ടുചോർച്ചയിൽ തുടർ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. നഷ്ടപ്പെട്ടവോട്ടുകൾ തിരികെയെത്തിക്കണമെന്ന് പിണറായി നിർദ്ദേശിച്ചു. വോട്ടു ചോർച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ പ്രത്യേകം യോഗങ്ങൾ ചേരും. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാകും യോഗങ്ങൾ ചേരുക.ആലപ്പുഴയിൽ എസ് എൻ ഡിപിയും മറ്റു സമുദായ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നഷ്ടപ്പെട്ട വോട്ട് തിരികെ കൊണ്ടുവരണം. അകന്ന ജനവിഭാഗങ്ങൾ, സംഘടനകൾ എന്നിവരുമായി നിരന്തര ബന്ധം വേണം. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണണം. വോട്ടു നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങൾ കണ്ടെത്തി തിരുത്തണം. ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവരുടെ ഇടയിലുള്ള പ്രവർത്തനത്തിൽ ശ്രദ്ധിക്കണം തുടങ്ങി നിർദ്ദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചു. ആലപ്പുഴയിലെ സിപിഎം സമ്മേളന ചർച്ചകൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ചർച്ചകൾ ക്രിയാത്മകമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുൻപത്തെ സമ്മേളനങ്ങളിലെ ചർച്ചകൾ പോലെയല്ല ഇത്തവണ നടന്നതെന്നും വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമാണെന്നും പിണറായി അഭിപ്രായപ്പെട്ടു.



