കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുള്ള ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ കത്ത് ലേലത്തിൽ വിറ്റുപോയത് ഏകദേശം നാല് കോടി രൂപയ്ക്ക്. ഓക്ഷൻ ഹൗസായ ബൊൻഹാംസ് ആണ് ഈ കത്ത് ലേലത്തിന് വെച്ചത്. 1974 ൽ തന്റെ 19-ാം പിറന്നാളിന് ഒരു ദിവസം മുമ്പാണ് സ്റ്റീവ് ജോബ്സ് കത്ത് സുഹൃത്തായ ടിം ബ്രൗണിന് അയച്ചത്.ആത്മീയ കാര്യങ്ങളെ കുറിച്ച് പറയുന്ന കത്തിൽ ബുദ്ധ മതത്തെ കുറിച്ചും കുംഭ മേള കാണാനായി ഇന്ത്യയിലെത്തുന്നതിനെ കുറിച്ചും പറയുന്നുണ്ട്. നിരവധി തവണ താൻ കരഞ്ഞുവെന്നും ഏപ്രിലിൽ ഇന്ത്യയിൽ കുംഭമേള ആരംഭിക്കുമെന്നും അതിനുമുമ്പ് മാർച്ചിൽ ഇന്ത്യയിലെത്തുമെന്നും കത്തിലുണ്ട്. ‘ശാന്തി, സ്റ്റീവ് ജോബ്സ്’ എന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാൽ കുംഭമേള കാണാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. ഇതിന് മുമ്പ് അദ്ദേഹം ഉത്തരാഖണ്ഡിലെ ആശ്രമം സന്ദർശിച്ചിരുന്നു. നീം കരോളി ബാബയുടെ ആശ്രമം സന്ദർശിക്കാനാണ് സ്റ്റീവ് ജോബ്സ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ നൈനിറ്റാളിലെത്തിയപ്പോൾ നീം കരോളി ബാബ ഒരു വർഷം മുമ്പ് മരിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു. തുടർന്ന് കൈഞ്ചി ധാമിലെ ആശ്രമത്തിൽ ഏഴ് മാസത്തോളം സ്റ്റീവ് ജോബ്സ് ചെലവഴിച്ചു. ഇന്ത്യയുടെ സംസ്കാരത്തിലും ആത്മീയതിലും മുഴുകി.വീട്ടിൽ തിരിച്ചെത്തിയപ്പോൾ തന്നെ മാതാപിതാക്കൾ തിരിച്ചറിഞ്ഞില്ലെന്ന് സ്റ്റീവ് ജോബ്സ് പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘തല മുണ്ഡനം ചെയ്ത് കോട്ടൺ മേലങ്കിയാണ് ഞാൻ ധരിച്ചിരുന്നത്. വെയിലുകൊണ്ട് എന്റെ തൊലിയുടെ നിറമെല്ലാം മാറിയിരുന്നു. ഒരു ബുദ്ധ സന്യാസിയിൽനിന്ന് വാങ്ങിയ ഒരു ഓറഞ്ച് മേലങ്കിയും ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു,’ സ്റ്റീവ് ജോബ്സ് അഭിമുഖത്തിൽ പറയുന്നു.



