ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം താൽക്കാലികമായി ദുർബലമായതായി റിപ്പോർട്ട്. ജൂൺ 4 മുതൽ 15 വരെ ലഭിക്കേണ്ട 53.7 മില്ലീമീറ്റർ മഴയ്ക്ക് പകരം 19.2 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇതോടെ രാജ്യത്താകെ മഴയിൽ 64 ശതമാനത്തിന്റെ കുറവുണ്ടായി.ഐൻസാറ്റ്-3ഡിഎസ് ഉപഗ്രഹ ചിത്രങ്ങളിൽ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവരണം കുറവാണെന്ന് വ്യക്തമാണ്. ഹിമാലയൻ മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇൻഡോ-ഗംഗാ സമതലത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മേഘസാന്നിധ്യം രേഖപ്പെടുത്തിയത്. അറബിക്കടൽ വഴിയുള്ള മൺസൂൺ പ്രവാഹവും നിലവിൽ ദുർബലമാണ്.കാലവർഷം കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളിലെത്തിയെങ്കിലും മഴ കുറഞ്ഞത് കടലിലെ ഈർപ്പക്കുറവ് മൂലമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ പടിഞ്ഞാറൻ ജെറ്റ് സ്ട്രീം തെക്കോട്ട് മാറിയതാണ് പ്രധാന കാരണം. ഇത് മഴമേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന കിഴക്കൻ ജെറ്റ് സ്ട്രീമിനെ തടസ്സപ്പെടുത്തുകയും മഴ കുറയാൻ ഇടയാക്കുകയും ചെയ്യുന്നു.എന്നാൽ ഇത് താൽക്കാലികമായ ‘മൺസൂൺ പോസ്’ മാത്രമാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തിപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.



