റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയെ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) രംഗത്തെ മുൻനിര ശക്തിയാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. കമ്പനിയുടെ 49-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി അവതരിപ്പിച്ച ‘എ.ഐ ഫസ്റ്റ്’ തന്ത്രത്തിന്റെ ഭാഗമായി, ‘റിലയൻസ് ഇന്റലിജൻസ്’ എന്ന പ്ലാറ്റ്ഫോമിലൂടെ കുറഞ്ഞ ചെലവിൽ വിശ്വസനീയമായ എ.ഐ സേവനങ്ങൾ രാജ്യത്തെ 150 കോടി ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി ഗുജറാത്തിലെ ജാംനഗറിൽ രാജ്യത്തിനായി പ്രത്യേക ‘സോവറിൻ എ.ഐ ബാക്ക്ബോൺ’ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.ലോകപ്രശസ്ത ചിപ്പ് നിർമാതാക്കളായ എൻവിഡിയ, ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് വികസിപ്പിക്കുന്ന എ.ഐ സേവനങ്ങൾ ജിയോയുടെ ടെലികോം ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കും. വിദ്യാർഥികൾക്കായി ജിയോ ലേൺ ഐക്യു, കർഷകർക്കായി ജിയോ കൃഷി ഐക്യു, ആരോഗ്യരംഗത്തിനായി ജിയോ ഹെൽത്ത് ഐക്യു, വ്യാപാരികൾക്കായി ജിയോ വ്യാപാർ തുടങ്ങിയ പ്രത്യേക എ.ഐ പ്ലാറ്റ്ഫോമുകളും അവതരിപ്പിക്കും. കൂടാതെ, മൈജിയോ ആപ്പിനെ വ്യക്തിഗത എ.ഐ സഹായിയാക്കി മാറ്റി ഫോൺ കോളുകളുടെ സംഗ്രഹം തയ്യാറാക്കൽ, അപ്പോയിന്റ്മെന്റ് ബുക്കിങ്, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. 52 കോടിയിലധികം ഉപഭോക്താക്കളുള്ള ജിയോയുടെ ശൃംഖല ഉപയോഗപ്പെടുത്തി ഇന്ത്യയിലെ എ.ഐ വിപ്ലവത്തിന് വേഗം കൂട്ടാനാണ് റിലയൻസിന്റെ ലക്ഷ്യം.



