തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച സംഭവത്തിൽ നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗം നടത്തിയെന്ന ആരോപണത്തെ തുടർന്ന് നടനും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പോലീസ് നടപടിക്കെതിരെ സ്റ്റാലിന്റെ വസതിക്ക് മുന്നിൽ ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധിക്കുകയും പോലീസുമായി നേരിയ സംഘർഷമുണ്ടാകുകയും ചെയ്തു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിനിടെ പ്രവർത്തകർ നടി തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിനെ തുടർന്ന് ഉദയനിധി നടത്തിയ പ്രതികരണമാണ് വിവാദമായത്. തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു. എന്നാൽ തന്റെ പരാമർശം കാവേരി നദിയെക്കുറിച്ചായിരുന്നുവെന്നും മറ്റൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നും ഉദയനിധി വിശദീകരിച്ചു.



