മുംബൈ: ദക്ഷിണേന്ത്യൻ സിനിമകള്‍ ബോളിവുഡില്‍ അടക്കം ആധിപത്യം നേടുന്നതിന്റെ കാരണം വിശദീകരിച്ച് മുതിർന്ന ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രാകേഷ് റോഷൻ. കഹാമോ പ്യാര് ഹെ എന്ന ചിത്രത്തിന്റെ 25ാം വാര്‍ഷികത്തില്‍ സൂമിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന സംവിധായകന് ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ പഴയ രീതിയിലായതിനാല്‍ വിജയിക്കുന്നു എന്ന് പരാമര്‍ശിച്ചത്. ദക്ഷിണേന്ത്യൻ സിനിമകൾ വളരെ അടിസ്ഥാന കാര്യങ്ങളിലാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ പാട്ട്-ആക്ഷൻ-ഡയലോഗ്-ഇമോഷനുകളുടെ പഴയ സ്കൂൾ ഫോർമാറ്റില്‍ തന്നെ നില്ക്കുന്നു. അവർ പുരോഗമിക്കുന്നില്ല. പഴയ വഴിയില്‍ തന്നെ അവർ വിജയിക്കുന്നു.” ദക്ഷിണേന്ത്യന്‍ ചിത്രങ്ങളെക്കുറിച്ച് രാകേഷ് റോഷന് പറഞ്ഞു. “എന്നാല്‍ നാം പുതിയ വഴികള്‍ നോക്കുകയാണ്. ഞാൻ കഹോ നാ…പ്യാർ ഹേ എന്ന ചിത്രത്തിന് ശേഷം റൊമാന്റിക് സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. പിന്നെ ഞാൻ കോയി… മിൽ ഗയ ചെയ്തു. അതിനുശേഷം, ഞാൻ രോഹിതിനെ ഒരു സൂപ്പർഹീറോയാക്കി. ഇതൊക്കെയാണ് ഞങ്ങൾ ഏറ്റെടുത്ത വെല്ലുവിളികൾ. അത്തരം വെല്ലുവിളി ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ എടുക്കുന്നില്ല. അവർ സുരക്ഷിതമായ ഗ്രൗണ്ടിലാണ് കളിക്കുന്നത്” രാകേഷ് റോഷന് പറഞ്ഞു. എന്തായാലും രാകേഷ് റോഷന്റെ അഭിപ്രായം റെഡ്ഡീറ്റില് അടക്കം വലിയ ചര്‍ച്ചയാകുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പല ഗംഭീര ചിത്രങ്ങളും രാകേഷ് റോഷന് കണ്ടിട്ടില്ലെന്ന് പലരും പറയുന്നു. അതില്‍ ഈഗയും, ബാഹുബലിയും ഒക്കെ മുന്നോട്ട് വയ്ക്കുന്നുണ്ട് പ്രേക്ഷകര്‍. “ജവാൻ, ഗദർ 2, പത്താൻ, ആനിമൽ തുടങ്ങിയ പുരുഷ മേധാവിത്വം കാണിക്കുന്ന ആക്ഷൻ ചിത്രങ്ങളിലൂടെയാണ് ബോളിവുഡ് ഇന്നും നിലനില്‍ക്കുന്നത് . ദംഗലിനും ബജ്രംഗി ഭായ്ജാനും ഇപ്പോൾ ഏകദേശം ഒരു പതിറ്റാണ്ട് പഴക്കമുണ്ട്” എന്നാണ് ഒരാളിട്ട കമന്റ്.



