ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുയിൽ നാല് ദിവസമായി കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന്റെ നാലാം ദിവസമാണ് കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടം സമീപത്തെ 2000 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.വ്യൂ പോയിന്റിനോട് ചേർന്ന ചെങ്കുത്തായ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി എത്തിയ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. രണ്ട് കുട്ടികളോടൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെ സംഘം മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്.പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവ ഉൾപ്പെടുന്ന പ്രത്യേക സംഘം വ്യാപകമായ തിരച്ചിൽ നടത്തി. ചെങ്കുത്തായ മലഞ്ചരിവുകളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകളും ഉപയോഗിച്ചിരുന്നു.സംഭവത്തിനിടെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവും മാതാപിതാക്കൾ ഉയർത്തിയിരുന്നു. 40 അംഗ സംഘത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്ഥലത്ത് തുടരുകയാണ്. ബാബാബുധാൻഗിരി പർവതനിരകളിലാണ് സംഭവം നടന്നത്.



