പൂവച്ചലിൽ ബൈക്ക് അപകടം; ബൈക്കിന്റെ മുൻവശം ഒടിഞ്ഞു, യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ മേഖലയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബൈക്കിന്റെ മുൻവശം തകർന്ന നിലയിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 12.57 മണിയോടെയാണ് ആലമുക്ക് ജംഗ്ഷൻ സമീപത്ത് അപകടം നടന്നത്.പൂവച്ചൽ ഭാഗത്ത് നിന്ന് പേഴുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക്, മുന്നിലൂടെ പോയ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന പിക്കപ്പ് വാനിന്റെ ടയറിനോട് ചേർന്ന ചെളി പ്ലാക്കിൽ തട്ടിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.അപകടം നടന്ന ഉടൻ യുവാക്കൾ ആദ്യം പറഞ്ഞത് ഒരു കാർ ഇടിച്ചിട്ട് നിർത്താതെ പോയെന്നാണ്. ഇതോടെ നാട്ടുകാർ ചിലർ ആ കാർ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല.തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായത്. ദൃശ്യങ്ങളിൽ കാർ ഇടിച്ചതല്ല, പിക്കപ്പ് വാനിന്റെ ടയറിനോട് ചേർന്ന ചെളി പ്ലാക്കിൽ തട്ടിയാണ് ബൈക്ക് നിയന്ത്രണം വിട്ടതെന്ന് വ്യക്തമായി.അപകടസമയത്ത് എതിർവശത്ത് വന്ന കാർ ബ്രേക്ക് ഇട്ടിരുന്നു. ആ ബ്രേക്ക് ശബ്ദം കേട്ടാണ് കാർ ഇടിച്ചതായി യുവാക്കൾ ആദ്യം തെറ്റിദ്ധരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.പേഴുംമൂട് സ്വദേശികളായ യുവാക്കളാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ ഗുരുതര പരിക്കുകളൊന്നും സംഭവിക്കാതെ ഇരുവരും രക്ഷപ്പെട്ടത് വലിയ ദുരന്തം ഒഴിവാക്കി.



