ബാലുശേരിയിൽ എം.വി. ഗോവിന്ദൻ നയിച്ച വികസന മുന്നേറ്റ ജാഥയ്ക്കിടെ വയോധികനെ വേദിയിലെത്തിച്ച് പെൻഷൻ കൈമാറിയ സംഭവത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. പരിപാടിയെ ‘നാടകം’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, സംഗീത നാടക അക്കാദമി, സ്കൂൾ ഓഫ് ഡ്രാമ പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ച നാടകപ്രവർത്തകരെ ഉപയോഗിച്ച് സംവിധാനം ചെയ്തിരുന്നെങ്കിൽ അവതരണം കുറച്ചുകൂടി നന്നായേനെയെന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഗോവിന്ദൻ മാഷ് ഒഴികെ സഹനടന്മാർ ആരും നന്നായില്ലെന്നും, വയോധികൻ ഡയലോഗ് മറന്നതും പ്രോംപ്റ്ററുടെ സഹായത്തോടെയാണ് രംഗം മുന്നേറിയതെന്നും അദ്ദേഹം പരിഹസിച്ചു.
സ്ക്രിപ്റ്റിലും വേഷവിധാനത്തിലും നാടകീയതയുടെ അഭാവമുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ ജോയ് മാത്യു, രംഗാവിഷ്കാരത്തിൽ കൂടുതൽ സിംബോളിക് ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ മികച്ച ഇഫക്റ്റ് ലഭിക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. പുതുതലമുറയെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ, അനുയോജ്യമായ വേഷം, പശ്ചാത്തല സംഗീതം എന്നിവ ഉണ്ടായിരുന്നുവെങ്കിൽ രംഗം കൂടുതൽ ഉജ്ജ്വലമായേനെയെന്നും അദ്ദേഹം വിമർശിച്ചു.
എന്നിരുന്നാലും, സ്വാഭാവിക അഭിനയം കാഴ്ചവെച്ചതിനായി ‘സ്പെഷ്യൽ അവാർഡ്’ ഗോവിന്ദൻ മാഷിന് നൽകാമെന്നു പരിഹാസരീതിയിൽ പറഞ്ഞ ജോയ് മാത്യു, “നാടകങ്ങൾ ഇനിയും വേണം; നാടകമാണല്ലോ നാടിന്റെ അകം” എന്നും കുറിച്ചു. നാടകങ്ങളിലൂടെ വളർന്ന പാർട്ടിയെന്ന ബോധം പാർട്ടി പ്രവർത്തകർക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



