കൊച്ചി: ദേശീയപാത വികസന രംഗത്തെ പ്രധാന പദ്ധതിയായ അങ്കമാലി-അരൂർ ബൈപ്പാസിന് കേന്ദ്രസർക്കാർ അനുമതി നൽകി. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരമെന്ന നിലയിൽ കാണുന്ന പദ്ധതിക്കായി ഉടൻ ‘3എ’ വിജ്ഞാപനം പുറത്തിറക്കി സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കും. മുൻപ് പരിഗണിച്ചിരുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസിന് പകരമായാണ് പുതിയ റൂട്ട് അംഗീകരിച്ചത്.ഏകദേശം 50 കിലോമീറ്റർ നീളത്തിൽ അങ്കമാലിയിൽ നിന്ന് അരൂർ വരെയാകും പുതിയ ബൈപ്പാസ്. 70 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് ആദ്യഘട്ടത്തിൽ എട്ട് വരിപ്പാതയായി നിർമ്മിക്കുന്ന റോഡ്, ഭാവിയിൽ പത്ത് വരിപ്പാതയായി വികസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന. കേന്ദ്രാനുമതി ലഭിച്ചതോടെ ദേശീയപാത അതോറിറ്റി സർവേയും സ്ഥലമേറ്റെടുപ്പും വേഗത്തിലാക്കും.പദ്ധതി പൂർത്തിയായാൽ വടക്കൻ കേരളത്തിൽ നിന്നുള്ളതും തെക്കൻ ജില്ലകളിൽ നിന്നുള്ളതുമായ ദീർഘദൂര വാഹനങ്ങൾക്ക് കൊച്ചി നഗരത്തിലൂടെ കടന്നുപോകേണ്ട സാഹചര്യം കുറയും. ഇതോടെ ഇടപ്പള്ളി–വൈറ്റില–അരൂർ ദേശീയപാതയിലെ തിരക്ക് കുറയുകയും ചരക്കുഗതാഗതവും യാത്രാസമയവും കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.



