മുളയെ സംബന്ധിച്ചിടത്തോളം ഒറ്റത്തവണ മാത്രം കൃഷി ചെയ്താൽ മതിയാകും. 45 മുതൽ 100 വർഷം വരെ വിളവ് ലഭിച്ചുകൊണ്ടേയിരിക്കും. മുളയുടെ ലാഭസാദ്ധ്യത അറിയുന്ന കർഷകർ ഇതിനെ വിശേഷിപ്പിക്കുന്നത് എടിഎം എന്നാണ്. അതായത് എനി ടൈം മണി. എപ്പോഴാണോ കാശിന് ആവശ്യമായി വരുന്നത് അപ്പോൾ ആവശ്യക്കാരെ ബന്ധപ്പെടുക. വെട്ടിയെടുത്ത് കൊണ്ടുപോകുന്ന കാര്യമെല്ലാം അവർ നോക്കിക്കോളും.ഫർണിച്ചർ മേഖലയാണ് മുളയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. ലാൻഡ് സ്കേപ്പിംഗിന് നൽകുന്ന ഊഷ്മളത തിരിച്ചറിഞ്ഞ് വീടുകളിൽ മാത്രമല്ല വമ്പൻ റിസോർട്ടുകളിലും മുളയുടെ സൗന്ദര്യം ഇടംപിടിച്ചുകഴിഞ്ഞു. മറ്റു മരങ്ങളെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ ഓക്സിജൻ മുള പുറപ്പെടുവിക്കുന്നുണ്ട്.കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് മുള. ഓടക്കുഴൽ നിർമ്മാണം, കുട്ട നിർമ്മാണം എന്നിവയിൽ മുളയുടെ പങ്ക് വലുതാണ്. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പും അച്ചാറിന് ഉപയോഗിക്കുന്നു. മുളയരി വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. മുളയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും തൊഴിലുകളും വരുമാന സാദ്ധ്യതകളും വലുതാണ്.കേരളത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. എന്ത് കൃഷി ചെയ്താലും കാട്ടുപന്നികൾ നശിപ്പിക്കുന്നത് സ്ഥിരം കാഴ്ചയായി മാറി. റബർ പോലുള്ള നാണ്യവിളകളുടെ വിലത്തകർച്ചയും വന്യമൃഗ ശല്യവും കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. 7-8 വർഷത്തെ പരിചരണം നൽകിയ ശേഷമാണ് റബറിൽനിന്ന് ഉൽപാദനം ലഭിച്ചു തുടങ്ങുക. മലയോരമേഖലകളിൽ 10 മുതൽ 12 വർഷം വരെ ആകാറുണ്ട്. ഇതിന് ഒരു ശാശ്വത പരിഹാരമാണ് വ്യാവസായിക പ്രാധാന്യമുള്ള മുള ഇനങ്ങളുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷി. 21ാം നൂറ്റാണ്ടിലെ വിള എന്ന വിശേഷണവും മുളയ്ക്കുണ്ട്.



