വാഷിങ്ടൺ: വടക്കേ അമേരിക്കൻ രാജ്യമായ കാനഡയെ യു.എസ്സിൽ ലയിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ച് മണിക്കൂറുകൾക്കകമാണ് ട്രംപ് ആവശ്യമുന്നയിച്ചത്. കാനഡയെ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ട്രംപ് ആവർത്തിച്ചു. നേരത്തേ യു.എസ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെ ഇതേ കാര്യം ട്രംപ് പറഞ്ഞിരുന്നു.കാനഡയിലെ നിരവധിയാളുകൾ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാകാൻ ഇഷ്ടപ്പെടുന്നവരാണ്. കാനഡയെ നിലനിർത്തുന്നതിനായി നൽകുന്ന സബ്സിഡിയും കാനഡയുമായുള്ള ഇടപാടുകളിലെ വ്യാപാരക്കമ്മിയും അമേരിക്കയ്ക്ക് താങ്ങാനാകുന്നതല്ല. ഇതറിയാവുന്ന ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു.’ -ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.’കാനഡ യു.എസ്സിന്റെ ഭാഗമായാൽ പിന്നെ അവിടെ ഇറക്കുമതി താരിഫ് ഉണ്ടാകില്ല. നികുതികൾ കുറയുകയും ചെയ്യും. ഇതിനെല്ലാം പുറമെ കാനഡയെ നിരന്തരമായി ചുറ്റിക്കറങ്ങുന്ന റഷ്യൻ, ചൈനീസ് കപ്പലുകളിൽ നിന്ന് പൂർണ്ണമായും സുരക്ഷിതമാകാം. ഒന്നിച്ചുനിന്നാൽ എത്ര മഹത്തായ രാജ്യമായിരിക്കും ഇത്.’



