റഷ്യയിൽ നിന്നുള്ള ഡീസൽ കയറ്റുമതി കുത്തനെ കുറഞ്ഞതും അമേരിക്കൻ വിതരണം ഇടിഞ്ഞതും യൂറോപ്പിനെ ഇന്ത്യയെ ആശ്രയിക്കാൻ നിർബന്ധിതമാക്കുന്നു. ഓഗസ്റ്റിൽ ചെങ്കടലിലെ ബാബ് എൽ മന്ദേബ് വഴി യൂറോപ്പിലെത്തിയ ഡീസലിന്റെ 60 ശതമാനവും ഇന്ത്യൻ റിഫൈനറികളിൽ നിന്നുള്ളതായിരുന്നു. പ്രതിദിനം ശരാശരി 2 ലക്ഷം ബാരൽ ഡീസലാണ് ഈ വഴി യൂറോപ്പിലെത്തിയത്.റഷ്യയുടെ കടൽമാർഗമുള്ള ഡീസൽ കയറ്റുമതി ഓഗസ്റ്റിലെ ആദ്യ 25 ദിവസങ്ങളിൽ പ്രതിദിനം 1.5 ലക്ഷം ബാരലായി കുറഞ്ഞു. യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ റഷ്യൻ റിഫൈനറികളുടെയും കയറ്റുമതി അടിസ്ഥാനസൗകര്യങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചതാണ് പ്രധാന കാരണം. അതേസമയം, അമേരിക്കയുടെ യൂറോപ്പിലേക്കുള്ള ഡീസൽ വിതരണം ഓഗസ്റ്റ് ആദ്യപകുതിയിലെ 5.4 ലക്ഷം ബാരലിൽ നിന്ന് രണ്ടാം പകുതിയിൽ 3.5 ലക്ഷം ബാരലായി കുറഞ്ഞു.ലോകത്തിലെ പ്രധാന എണ്ണ ശുദ്ധീകരണ രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് പ്രതിവർഷം 25.81 കോടി ടൺ സംസ്കരണ ശേഷിയുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.15 കോടി ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയും കുറയുകയാണ്. ഓഗസ്റ്റിൽ പ്രതിദിന ഇറക്കുമതി 4.8 ദശലക്ഷം ബാരലിൽ നിന്ന് 3.8 ദശലക്ഷം ബാരലായി കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ശൈത്യകാലം അടുക്കുകയും യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും റിഫൈനറികൾ അറ്റകുറ്റപ്പണികൾക്കായി പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഡീസൽ ക്ഷാമത്തിന്റെ സാധ്യത വർധിച്ചിട്ടുണ്ട്. നിലവിൽ കുറഞ്ഞ ഇന്ധന ശേഖരമുള്ള യൂറോപ്പിൽ വിതരണത്തിൽ ചെറിയ തടസ്സം പോലും വലിയ ഇന്ധന പ്രതിസന്ധിക്ക് കാരണമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.



