വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് ബാലരാമപുരത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ നിർദിഷ്ട ഭൂഗർഭ റെയിൽപാത അതിവേഗം യാഥാർഥ്യമാകുന്നു. പാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബാലരാമപുരം ഭാഗത്തെ 11.5 ഏക്കർ ഭൂമി അടുത്ത മാസത്തോടെ ഏറ്റെടുക്കും. വിഴിഞ്ഞം ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്.10.7 കിലോമീറ്റർ നീളമുള്ള റെയിൽപാതയിൽ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും. ജനസാന്ദ്രതയേറിയ മേഖലകളിൽ വീടുകൾക്ക് താഴെ 35 മീറ്റർ വരെ ആഴത്തിലൂടെയാകും പാത കടന്നുപോകുക.പിപിപി മാതൃകയിൽ 1,482 കോടി രൂപ ചെലവിൽ കൊങ്കൺ റെയിൽവേയാണ് പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണ റെയിൽവേയും വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡും (വിസിൽ) തമ്മിലാണ് കരാർ. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പൂർത്തിയാകുന്ന 2028 ഡിസംബർ 31നകം റെയിൽപാതയുടെ നിർമാണം പൂർത്തിയാക്കണമെന്നാണ് സർക്കാരും തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ.വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനവും ശേഷിവർധനയും മുന്നിൽകണ്ട്, അതിനനുസരിച്ചുള്ള ചരക്കുനീക്കം ഉറപ്പാക്കുകയാണ് ഭൂഗർഭ റെയിൽ ടണലിന്റെ ലക്ഷ്യം. റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും തുറമുഖത്തേക്കും തിരിച്ചുമുള്ള കണ്ടെയ്‌നർ നീക്കം കൂടുതൽ കാര്യക്ഷമമാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.2028 ഡിസംബർ 31നകം റെയിൽപാത യാഥാർഥ്യമായില്ലെങ്കിൽ ചരക്കുനീക്കത്തിനായി താൽക്കാലിക ബദൽ സംവിധാനങ്ങളും വിസിൽ ഒരുക്കുന്നുണ്ട്. എന്നാൽ ഇതിനായി അധിക ചെലവ് വരുമെന്നാണ് വിലയിരുത്തൽ.സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ മേൽനോട്ടത്തിലുള്ള മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കും ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പിന്റെ കണ്ടെയ്‌നർ റെയിൽ ടെർമിനലുകളും നേമം റെയിൽവേ സ്റ്റേഷന് സമീപം ഒരുങ്ങുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് റെയിൽ മാർഗം എത്തുന്ന കണ്ടെയ്‌നറുകൾ അവിടെനിന്ന് ട്രക്കുകളിൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കാനാകും. തുറമുഖത്തേക്ക് നേരിട്ട് ട്രെയിൻ എത്തുന്നതുവരെ ഈ സംവിധാനം ബദൽ മാർഗമായി പ്രവർത്തിക്കും.



