ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലം മുതൽ സംസ്ഥാന സർക്കാർ സ്വകാര്യ കമ്പനികളിൽ നിന്ന് വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്ററുകൾക്കായി ഇതുവരെ 45 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 2.40 കോടി രൂപ ഇനിയും നൽകാനുണ്ടെന്നും രേഖകളിൽ പറയുന്നു. മാവോയിസ്റ്റ് നിരീക്ഷണം, പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനം, വിവിഐപി യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദൽഹി ആസ്ഥാനമായ പവൻ ഹൻസ് കമ്പനിയിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുത്തത്. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിനായി 80 ലക്ഷം രൂപ വാടകയും അധിക സമയം ഉപയോഗിച്ചാൽ മണിക്കൂറിന് 90,000 രൂപ വീതവും നൽകണമെന്നായിരുന്നു കരാർ. ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക നൽകേണ്ട വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. ഹെലികോപ്റ്റർ എവിടെയൊക്കെ, എന്ത് ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്ന വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ പ്രവർത്തകനായ കെ.എം. തോമസ് രേഖകൾ ആവശ്യപ്പെട്ടപ്പോൾ, അവ രഹസ്യസ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി നൽകാനാകില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.



